അപൂര്‍വ്വ ഇനത്തില്‍പ്പെട്ട കീടഭോജി സസ്യത്തെ കനകമലയില്‍ കണ്ടെത്തി

മാള: അപൂര്‍വ്വ ഇനത്തില്‍പ്പെട്ട കീടഭോജിസസ്യമായ 'കൊശുവെട്ടി' യെ ചാലക്കുടിക്കടുത്ത് കനകമലയില്‍ കണ്ടെത്തി. പ്രകൃതി ഫോേട്ടാഗ്രാഫറും കമ്പ്യൂട്ടര്‍ അധ്യാപകനുമായ അഷ്ടമിച്ചിറ കാലടി വീട്ടില്‍ വിനോദാണ് ഈ ചെടിയെ കണ്ടെത്തിയത്. വനത്തിലെ പൂക്കളുടെ ഫോട്ടോയെടുക്കുന്നതിനിടെയാണ് ഈ ചെടിയും പൂവും വിനോദിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. കണ്ണൂരിലെ മാടായിപ്പാറയിലും വാഗമണ്ണിലെ ക്യാട് ടോപ്പിലും നീലഗിരി മലകളിലും മാത്രമാണ് ഈ സസ്യത്തെ മുമ്പ് കണ്ടിട്ടുള്ളത്.
ആടുകണ്ണി, തീപ്പുല്ല്, അക്കരപ്പുത, സണ്‍ഡ്യു തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന സസ്യത്തിന്റെ ശാസ്ത്രനാമം 'ഡ്രൊസെറ ഇന്‍ഡിക്ക' എന്നാണ്. സമീപത്തെത്തുന്ന കീടങ്ങളെ, പ്രത്യേകിച്ചും കൊതുകുകളെ ആകര്‍ഷിച്ച് കെണിയിലാക്കി ആഹരിക്കുന്നതാണ് ഈ ചെടിയുടെ പ്രത്യേകത. കൊതുകുകളെ ഭക്ഷണമാക്കുന്നതിനാലാണ് കൊശുവെട്ടിയെന്ന പേര് വരുവാന്‍ കാരണമത്രെ. അഞ്ച് മുതല്‍ അമ്പത് സെന്റിമീറ്റര്‍ വരെ മാത്രമാണ് ചെടിയുടെ ഉയരം. ഇലകളില്‍ കൊഴുത്ത് തേനൂറുന്ന നനവുമുണ്ട്. പ്രാണികള്‍ ഇതില്‍ ഒട്ടിപ്പിടിക്കുകയും പിന്നീട് ചെടി അതിനെ ആഹരിക്കുകയുമാണ് ചെയ്യുന്നത്. ചെറിയ ഇതളുകളോടുകൂടിയ പൂക്കളുമുണ്ടാകും.
വനത്തിലെ ഈര്‍പ്പമുള്ള കാലാവസ്ഥയിലാണ് ഇവ വളരുക. കനത്തമഴ കഴിഞ്ഞ് സപ്തംബര്‍ മാസത്തോടെയാണ് ഇവ മുളയ്ക്കാന്‍ തുടങ്ങുക. കനത്ത ചൂടാകുന്നതോടെ ഉണങ്ങിനശിക്കുകയും ചെയ്യും. ഇവയില്‍നിന്നു കൊഴിയുന്ന കായ്കള്‍ അനുയോജ്യ കാലാവസ്ഥയെത്തുമ്പോള്‍ വീണ്ടും മുളയ്ക്കുകയും ചെയ്യും. കനകമലയില്‍ കണ്ടെത്തിയത് ഡ്രൊസെറെ ഇന്‍ഡിക്ക ഇനത്തില്‍പ്പെട്ട കീടഭോജിസസ്യമാണെന്ന് പീച്ചിയിലെ കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ടാക്‌സോണമിസ്റ്റായ പി. സുജനപാല്‍ സ്ഥിരീകരിച്ചു.

0 comments:

Post a Comment